Kerala
തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങൾക്ക് കേന്ദ്ര സർക്കാർ ഒരു പരിഗണനയും നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ബജറ്റിൽ സംസ്ഥാനം നേരിട്ട അവഗണ തുറന്നുകാട്ടി നിയമസഭയിൽ പ്രമേയം പാസാക്കി.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളുടെയും സമതുലിതമായ വികസനം ഉണ്ടാവുമ്പോൾ മാത്രമേ രാജ്യത്തിന്റെ പൊതുവികസനം സാധ്യമാവൂ. ഒരു ഭാഗത്തിന്റെ തകർച്ച പൊതു തളർച്ചയ്ക്കാവും വഴിവയ്ക്കുക. ഇതുകൊണ്ടാണ് പ്രദേശഭേദങ്ങൾക്കതീതമായ സമീപനം ഭരണഘടന തന്നെ വ്യവസ്ഥ ചെയ്തത്. എന്നാൽ കേന്ദ്ര ബജറ്റ് മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതലായി ഈ വ്യവസ്ഥയെ അട്ടിമറിക്കുന്നുവെന്ന് പ്രമേയത്തിൽ പറയുന്നു.
എയിംസ് വേണമെന്നത് രണ്ട് ദശാബ്ദക്കാലത്തിലേറെയായി കേരളം ഉന്നയിക്കുന്ന ആവശ്യമാണ്. സംസ്ഥാന സർക്കാർ ആവശ്യമായ ഭൂമി കണ്ടെത്തുകയും ഏറ്റെടുക്കാൻ ആവശ്യമായ നടപടികൾ മിക്കവാറുമൊക്കെ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല.
സാങ്കേതിക മാതൃക ഏതുതന്നെയായാലും കേരളത്തിന് ഒരു അതിവേഗ റെയിൽപാത അനിവാര്യമാണ്. ഇതിനായി സംസ്ഥാന സർക്കാർ പലവട്ടം കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുള്ളതാണ്. എന്നാൽ കേന്ദ്ര ബജറ്റിൽ ഇക്കാര്യത്തിലും കേരളത്തിന് അവഗണനയാണ്. പല സംസ്ഥാനങ്ങൾക്കും വിജിഎഫ് ഗ്രാന്റായി അനുവദിച്ച കേന്ദ്ര സർക്കാർ വിഴിഞ്ഞം തുറമുഖത്തിന് വിജിഎഫ് അനുവദിക്കുന്നതിൽ തികച്ചും വിവേചനപരമായ സമീപനമാണ് സ്വീകരിച്ചതെന്നും പ്രമേയത്തിൽ പറയുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസുകളെ ചുരുക്കുകയും കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് നൽകുന്നതിനുള്ള കേന്ദ്രവിഹിതം തടഞ്ഞുവയ്ക്കുകയും ഭൗതിക പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യത്തിൽ ഒരു പരിഗണനയും കേരളത്തിന് നൽകാതിരിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ അവഗണനയിലും വിവേചനത്തിലും കേരള ജനതയ്ക്കുള്ള ശക്തമായ പ്രതിഷേധം സഭ അറിയിക്കുകയാണെന്നും പ്രമേയത്തിൽ പറഞ്ഞു.
District News
പയ്യന്നൂര്‍: കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ച കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുയോഗം ഡിസിസി ജനറല്‍ സെക്രട്ടറി എ.പി. നാരായണന് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ഡി.കെ. ഗോപിനാഥ്, പിലാക്കല്‍ അശോകന്, പ്രശാന്ത് കോറോം, കെ.ടി. ഹരീഷ്, വി.വി. ഉണ്ണികൃഷ്ണന്, മധു എരമം, കെ.കെ. ഫല്ഗുനന്, അത്തായി പദ്മിനി, ഇ.പി. ശ്യാമള, ടി.വി. പുഷ്പവല്ലി തുടങ്ങിയവര്‍ നേതൃത്വം നല്കി.
NRI
മനാമ: കേരളത്തോടും ഇന്ത്യൻ പ്രവാസി സമൂഹത്തോടും നിലനിർത്തി പോരുന്ന കടുത്ത അവഗണനയുടെ തുടർച്ച മാത്രമാണ് കേന്ദ്ര ബജറ്റ് എന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.
കേരളത്തിന്റെ വികസന ആവശ്യങ്ങൾക്കും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്കും ആശ്വാസമാകുന്ന ഒരു പ്രഖ്യാപനവും ബജറ്റിൽ ഉൾപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്ന പ്രവാസികളെ പൂർണമായും അവഗണിച്ച ബജറ്റാണ് ഇത്തവണയും അവതരിപ്പിച്ചിരിക്കുന്നത്.
പ്രവാസിക്ഷേമം, പ്രവാസി പുനരധിവാസം, സാമൂഹിക സുരക്ഷ, പെൻഷൻ, ഇൻഷുറൻസ്, തൊഴിൽ നഷ്ടപരിഹാരം തുടങ്ങി പ്രവാസി സമൂഹം അനുഭവിക്കുന്ന ദൈനംദിന വിഷയങ്ങളിൽ ഗൗരവത്തിലുളള യാതൊരു നടപടികളും ബജറ്റിൽ ഉൾപ്പെടുത്താത്തത് പ്രവാസി സമൂഹത്തോടുള്ള ഗുരുതരമായ അനീതിയായി മാത്രമേ വിലയിരുത്താൻ കഴിയൂവെന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.
National
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ കേരളത്തോട് കടുത്ത അവഗണനയുണ്ടായി എന്നാരോപിച്ച് പാർലമെന്റിനുമുന്നിൽ യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചു. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പായിരുന്നു പ്രതിഷേധം.
സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ കേന്ദ്രസർക്കാർ നിലപാട് കേരള വിരുദ്ധമാണെന്ന് എംപിമാർ കുറ്റപ്പെടുത്തി.
സംസ്ഥാനം ദീർഘകാലമായി ഉന്നയിക്കുന്ന എയിംസ്, അതിവേഗ റെയിൽവേ പാത തുടങ്ങിയ നിർണായക പദ്ധതികൾക്ക് ബജറ്റിൽ അനുമതി നൽകിയില്ല.
കൃത്യമായി നികുതിയടയ്ക്കുന്ന കേരളത്തിലെ ജനതയെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്നും കേരളം എന്ന സംസ്ഥാനം ഈ രാജ്യത്തു നിലനിൽക്കുന്നുണ്ടെന്നുപോലും ഓർക്കാത്ത രീതിയിലാണു ബജറ്റ് പ്രഖ്യാപനമെന്നും എംപിമാർ ആരോപിച്ചു. കേരളത്തോടുള്ള അവഗണനയ്ക്കെതിരേ വരുംദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് എംപിമാർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയ കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ സിപിഎം.
നാളെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎം ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ ഭൂപടത്തിൽ കേരളം എന്നൊരു സംസ്ഥാനം നിലനിൽക്കുന്നില്ല എന്ന രീതിയിലുള്ള സമീപനമാണ് കേന്ദ്ര ബജറ്റിൽ പ്രകടമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ബജറ്റിന് മുന്നോടിയായി കേരളം ഉന്നയിച്ച 29 ആവശ്യങ്ങളിൽ ഒന്നുപോലും കേന്ദ്രം പരിഗണിച്ചില്ല. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ് ഇത്തവണയും പ്രഖ്യാപിച്ചില്ല. കേന്ദ്രം പ്രഖ്യാപിച്ച ഏഴ് അതിവേഗ ഇടനാഴികളിലും കേരളമില്ല. വിഴിഞ്ഞം തുറമുഖ വികസനത്തിനുള്ള പ്രത്യേക പാക്കേജും അംഗീകരിക്കപ്പെട്ടില്ല. ആയുർവേദത്തിന്റെ ഈറ്റില്ലമായിട്ടും കേരളത്തിന് ആയുർവേദ എയിംസ് അനുവദിച്ചില്ല. ഉൾനാടൻ ജലഗതാഗത പദ്ധതി, സർവ്വകലാശാലകൾ, ടൗൺഷിപ്പുകൾ എന്നിവയുടെ പ്രഖ്യാപനങ്ങളിലും കേരളമില്ല.
പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള നടപടികളോ, റബർ വില സ്ഥിരതാ ഫണ്ടോ ബജറ്റിലില്ല. നേരത്തെ പ്രഖ്യാപിച്ചിരുന്ന റെയിൽവേ കോച്ച് ഫാക്ടറിയെക്കുറിച്ച് പരാമർശമില്ലാത്ത ബജറ്റ്, പ്രവാസി ക്ഷേമം ലക്ഷ്യമാക്കിയുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല.
ആശാ വർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാരെ പൂർണമായും അവഗണിച്ചു. സാധാരണക്കാരെ കൈയൊഴിഞ്ഞ് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന കേന്ദ്രം, വൻകിട കമ്പനികളുടെ ആൾട്ടർനേറ്റ് ടാക്സ് കുറയ്ക്കുകയും ചെയ്തു.
തൊഴിലുറപ്പ് പദ്ധതി വിഹിതത്തിലുണ്ടായ വൻ വെട്ടിക്കുറവ് കേരളത്തിൽ ഫലപ്രദമായി നടന്നുകൊണ്ടിരിക്കുന്ന ഈ പദ്ധതിയേയും തകിടം മറിക്കുന്നതാണ്. ക്ഷേമ പദ്ധതികൾ വർധിപ്പിക്കാൻ തയാറാകാത്ത സർക്കാർ പാവങ്ങളെ പൂർണമായും അവഗണിച്ചു.
ഈ സാഹചര്യത്തിൽ, ഫെബ്രുവരി മൂന്നിന് എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചും ജനദ്രോഹ ബജറ്റിനെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് സിപിഎം അഭ്യർത്ഥിച്ചു.
Leader Page
ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും ഉയർന്ന മൂല്യമുള്ള വിളകളിലൂടെ കർഷകരുടെ വരുമാനം ഉയർത്തുന്നതിനും വലിയ മുൻഗണനയാണ് 2026-27 കേന്ദ്ര ബജറ്റ് നൽകുന്നത്. തീരദേശങ്ങളിൽ തെങ്ങ്, ചന്ദനം, കൊക്കോ, കശുവണ്ടി എന്നിവയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അഗർവുഡും മലയോര മേഖലകളിൽ ബദാം, വാൽനട്ട് തുടങ്ങിയവയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിപണി കേന്ദ്രീകൃതമായ ഒരു കൃഷിരീതിയിലേക്കാണ് കേന്ദ്രം വിരൽചൂണ്ടുന്നത്.
ഈ മാറ്റങ്ങളിൽനിന്ന് വലിയ നേട്ടമുണ്ടാക്കാൻ കേരളത്തിന് സാധിക്കുമെങ്കിലും, സംസ്ഥാനത്തെ ഭൂമിയുടെ വിഭജനവും വിള വൈവിധ്യവത്കരണത്തിനുള്ള കർശന നിയമങ്ങളും നിലവിലുള്ള ഭൂമി പാട്ട നിരോധനവും ഈ മേഖലയുടെ പുരോഗതിക്ക് വിലങ്ങുതടിയാണ്. ഈ നിയമപരമായ പരിമിതികൾ മറികടക്കാതെ ദേശീയതലത്തിലുള്ള ഈ മാറ്റങ്ങൾ പൂർണമായി ഉൾക്കൊള്ളാൻ കേരളത്തിന് സാധിക്കില്ല.
പ്രതിസന്ധി നേരിടുന്നു
കേരളത്തിന്റെ പ്ലാന്റേഷൻ സമ്പദ്വ്യവസ്ഥ സംസ്ഥാനത്തിന്റെ ഗ്രാമീണ തൊഴിലവസരങ്ങളിലും കയറ്റുമതി വരുമാനത്തിലും അതീവ നിർണായകമാണ്. തേയില, കാപ്പി, റബർ, ഏലം തുടങ്ങിയ വിളകൾ സംസ്ഥാനത്തെ ആകെ കൃഷിഭൂമിയുടെ 29 ശതമാനത്തോളം വരും.
പത്തു ലക്ഷത്തിലധികം കർഷകരും പ്ലാന്റേഷൻ ഉടമകളുമുള്ള ഈ മേഖല 2020-21 കാലയളവിൽ 13,542 കോടി രൂപയുടെ ഉത്പന്നങ്ങളാണ് ഉത്പാദിപ്പിച്ചത്. ഇതിൽ 2717 കോടി രൂപ വിദേശനാണ്യ വരുമാനമാണ് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ പ്ലാന്റേഷൻ വിസ്തൃതിയുടെ മൂന്നിലൊന്നും ഉത്പാദനത്തിന്റെ മുപ്പത് ശതമാനത്തോളവും കേരളത്തിന്റെ സംഭാവനയായിട്ടും ഈ മേഖല നിലവിൽ കടുത്ത ഘടനാപരമായ പ്രതിസന്ധി നേരിടുകയാണ്.
പ്ലാന്റേഷൻ വരുമാനം 2012-13ൽ 21,000 കോടി രൂപയായിരുന്നത് 2016-17ൽ 9750 കോടിയായി കുത്തനെ ഇടിയുകയും പിന്നീട് നേരിയ തോതിൽ മാത്രം ഉയരുകയുമാണുണ്ടായത്. പ്രധാന വിളകളുടെ ആകെ ഉത്പാദനം 2010-11ലെ 9.1 ലക്ഷം ടണ്ണിൽനിന്ന് 2023-24ൽ 7.06 ലക്ഷം ടണ്ണായി ചുരുങ്ങി. ഉത്പാദനച്ചെലവിലെ വർധനവും കുറഞ്ഞ ഉത്പാദനക്ഷമതയും വിപണിയിലെ വിലയിടിവും പ്ലാന്റേഷൻ മേഖലയുടെ ലാഭക്ഷമതയെ സാരമായി ബാധിച്ചിരിക്കുന്നു.
ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രം പോരാ!
ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രം ഈ മേഖലയെ രക്ഷിക്കാൻ മതിയാകാത്തതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. അതിൽ ആദ്യത്തേത് കേരളത്തിലെ ഭൂവുടമസ്ഥതയുടെ സവിശേഷമായ രീതിയാണ്. സംസ്ഥാനത്തെ 7.3 ദശലക്ഷം ഭൂവുടമകളിൽ 97 ശതമാനവും ഒരു ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ള ചെറുകിട-സീമാന്ത കർഷകരാണ്. ശരാശരി ഭൂമിയുടെ അളവ് 0.18 ഹെക്ടറായി ചുരുങ്ങിയ സാഹചര്യത്തിൽ ഇത്തരം ചെറിയ കൃഷിയിടങ്ങളിൽ ആധുനിക യന്ത്രവത്കരണം അപ്രായോഗികമായി മാറുന്നു.
രണ്ടാമത്തെ പ്രധാന തടസം നിലവിലുള്ള നിയമപരമായ നിയന്ത്രണങ്ങളാണ്. 1963ലെ കേരള ഭൂപരിഷ്കരണ നിയമം പ്ലാന്റേഷനുകൾക്ക് ഇളവ് നൽകുന്നുണ്ടെങ്കിലും ഫലപ്രദമായ കൃഷി വൈവിധ്യവത്കരണത്തെ അത് പ്രോത്സാഹിപ്പിക്കുന്നില്ല. പ്ലാന്റേഷൻ ഭൂമിയുടെ അഞ്ച് ശതമാനം മാത്രം മറ്റ് ആവശ്യങ്ങൾക്കായി മാറ്റം വരുത്താം എന്ന ഭേദഗതിക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചില്ല. കൂടാതെ, പാട്ടത്തിന് ഭൂമി നൽകുന്നതിലുള്ള വിലക്ക് മൂലം കേരളത്തിലെ പച്ചക്കറി കൃഷിയുടെ മുപ്പത്തിയഞ്ച് ശതമാനത്തോളവും നടക്കുന്നത് രേഖകളില്ലാത്ത അനൗദ്യോഗിക പാട്ട വ്യവസ്ഥയിലാണ്. ഇത്തരത്തിൽ കൃഷി ചെയ്യുന്നവർക്ക് നിയമപരമായ പരിരക്ഷയോ ബാങ്ക് വായ്പ, ഇൻഷ്വറൻസ് തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.
പ്രത്യാഘാതം ദൃശ്യം
ഈ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ഇന്ന് സംസ്ഥാനത്ത് ദൃശ്യമാണ്. ഏകദേശം 1.13 ലക്ഷം ഹെക്ടർ ഇന്ന് തരിശായി കിടക്കുകയോ ഉപയോഗിക്കപ്പെടാതിരിക്കുകയോ ചെയ്യുന്നു. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജിഎസ്വിഎ) കൃഷിയുടെ വിഹിതം 11.92 ശതമാനത്തിൽനിന്ന് 8.30 ശതമാനമായി കുറഞ്ഞു. പ്ലാന്റേഷൻ മേഖലയിലെ തൊഴിലവസരങ്ങളിലും വലിയ കുറവുണ്ടായിട്ടുണ്ട്. 2004ൽ 74,000ത്തോളം പേർ ജോലി ചെയ്തിരുന്ന ഈ മേഖലയിൽ 2015 ആയപ്പോഴേക്കും അത് 36,000 ആയി കുറഞ്ഞു. ഇത് കേവലം അക്കങ്ങളല്ല, മറിച്ച് നമ്മുടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെയും ഉപജീവനമാർഗങ്ങളുടെയും തകർച്ചയുടെ സൂചനകളാണ്.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച താങ്ങുവില വർധനയും സംഭരണ ബോണസും ടെക്നോളജി അധിഷ്ഠിത കൃഷിപദ്ധതികളുമെല്ലാം ശ്ലാഘനീയമാണെങ്കിലും ഭൂമി കൈമാറ്റത്തിലെയും ഉപയോഗത്തിലെയും നിയമപരമായ തടസങ്ങൾ നീക്കാതെ സാമ്പത്തിക സഹായങ്ങൾ മാത്രം ഫലം കാണില്ല. കാലതാമസമില്ലാത്തതും സുതാര്യവുമായ രീതിയിൽ ഭൂമി പാട്ടത്തിന് നൽകുന്നത് നിയമവിധേയമാക്കണം. ഇതിനായി ഡിജിറ്റൽ ലീസിംഗ് രജിസ്ട്രിയും വ്യവസ്ഥാപിത കരാറുകളും ഏർപ്പെടുത്തുന്നത് തരിശുഭൂമി കൃഷിയോഗ്യമാക്കാനും ചെറുകിട കർഷകർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ഉപകരിക്കും. അതുപോലെ പ്ലാന്റേഷൻ പദവിക്ക് ഭംഗം വരാതെതന്നെ ലാഭകരമായ മറ്റ് അന്തർവിളകൾ കൃഷി ചെയ്യാൻ അനുവദിക്കുന്നത് കർഷകരുടെ വരുമാനം വർധിപ്പിക്കാൻ സഹായിക്കും.
കേരളത്തിന് മാതൃക
ഉയർന്ന മൂല്യമുള്ള വിളകൾക്ക് കേന്ദ്ര ബജറ്റ് നൽകുന്ന ഊന്നൽ കേരളത്തിന് ഒരു മാതൃകയാണ്. ഇതിന്റെ അടുത്ത പടിയായി, ഉയർന്ന മൂല്യമുള്ള വിളകളിലേക്കും തോട്ടവിളകളിലേക്കും കൃഷി വൈവിധ്യവത്കരണം സാധ്യമാക്കുന്നതിനും ഭൂമി പാട്ടത്തിന് നൽകുന്നത് നിയമവിധേയമാക്കുന്നതിനും കേരള ഭൂപരിഷ്കരണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ സംസ്ഥാനം വരുത്തേണ്ടതുണ്ട്.
കാർഷിക മേഖലയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും അത് സംസ്ഥാനത്തിന്റെ സാമ്പത്തിക ചാലകശക്തിയും പരിസ്ഥിതിക്ക് മുതൽക്കൂട്ടും ആകാനും ഇത് അത്യാവശ്യമാണ്.
ഭൂമി പാട്ടത്തിന് നൽകുന്നതിനെ ഒരു ഫ്യൂഡൽ സമ്പ്രദായമായി കാണുന്നതിന് പകരം ഒരു സാമ്പത്തിക അനിവാര്യതയായി കാണണം. ബജറ്റിലെ പ്രഖ്യാപനങ്ങൾ വെറുംവാക്കുകളായി മാറുമോ അതോ യാഥാർഥത്തിൽ വളർച്ചയുണ്ടാക്കുമോ എന്നത്, സ്വന്തം നിയമങ്ങളാൽ ബന്ധിക്കപ്പെട്ടു കിടക്കുന്ന കേരളത്തിന്റെ സമ്പദ്വ്യവസ്ഥ ഈ മാറ്റങ്ങളെ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
(കൊച്ചിയിലെ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിലെ റിസർച്ച് അസോസിയേറ്റുമാരാണ് ഇരുവരും)
National
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ വിമർശിച്ച് ബിഎംഎസ്. തൊഴിലാളികളെ നിരാശപ്പെടുത്തിയ ബജറ്റാണിതെന്നും തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ ബജറ്റ് പരാജയപ്പെട്ടുവെന്നും ബിഎംഎസ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
പ്രഖ്യാപിച്ച പല പദ്ധതികളും തൊഴിലുകൾ സൃഷ്ടിക്കുന്നുണ്ടാകാം. പക്ഷേ മതിയായ വേതനവും സുരക്ഷിതത്വവുമില്ലാതെ ജോലി സമഗ്ര വികസനം കൊണ്ടുവരില്ല. പ്രധാന തൊഴിൽ വിഷയങ്ങളിൽ കടുത്ത അതൃപ്തിയുണ്ടെന്നും ബിഎംഎസ് വ്യക്തമാക്കി. അങ്കണവാടി, ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കാത്തത് നിരാശാജനകമാണ്.
സ്ത്രീ തൊഴിലാളികളോടുള്ള ഗുരുതരമായ അവഗണനയാണ് ഇത്. 50 വർഷമായി തുടരുന്ന ക്ഷേമ പദ്ധതിയെ ക്ഷേമപദ്ധതിയെന്ന് വിളിക്കാനാകില്ലെന്നും ബിഎംഎസ് കുറ്റപ്പെടുത്തി. തുച്ഛമായ പെൻഷനിൽ ജീവിക്കുന്ന വിരമിച്ച തൊഴിലാളികളോടുള്ള അവഗണന അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന് തന്നെ കേന്ദ്ര ധനമന്ത്രി മറന്നു. ബജറ്റിൽ കേരളത്തിന് യാതൊരു പരിഗണനയും കിട്ടിയില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം തഴയപ്പെട്ടു. ഫിനാൻസ് കമ്മീഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം നിരാകരിച്ചു.
41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചത് ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന നടപടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഈ ബജറ്റ് കോർപറേറ്റുകളെ കൊഴുപ്പിക്കാനും സാധാരണക്കാരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുന്നതിനുമുള്ള നയരേഖയാണ്.
കേന്ദ്ര വിഹിതമായ ഡിവിസിബിൾ പൂളിൽ നിന്നും കേരളത്തിന് അർഹമായത് നൽകുന്നില്ലെന്നു മാത്രമല്ല റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുകൾ തുടരേണ്ടതില്ലെന്ന തീരുമാനം വഴി സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അത്യന്തം അപകടകരമാണ്.
എന്നാൽ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകൾക്ക് ഖനനത്തിന് വഴിയൊരുക്കുന്ന നയമാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന വ്യവസ്ഥകൾ പോലും റദ്ദാക്കിക്കൊണ്ട് പാരിസ്ഥിതികാനുമതി നൽകുന്നത് വേഗത്തിലാക്കി സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്ര നീക്കം.
വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ ബന്ധിപ്പിച്ച് പൊതുമേഖലയിൽ ഒരു ധാതു ഇടനാഴി സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രഖ്യാപനങ്ങൾക്ക് കടകവിരുദ്ധമായി സ്വകാര്യ കുത്തകൾക്ക് ധാതുസമ്പത്ത് വിട്ടുകൊടുക്കുന്ന കേന്ദ്ര നീക്കം അപകടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബജറ്റില്‍ കേരളത്തോട് അവഗണന മാത്രമാണ് ഉണ്ടായതെന്നും കേരളത്തോട് കേന്ദ്രം യുദ്ധപ്രഖ്യാപനമാണ് നടത്തിയതെന്നും ഗോവിന്ദന് പറഞ്ഞു.
ബജറ്റിലെ അവഗണനയ്ക്കെതിരെ വലിയ പ്രതിഷേധം ഉയരുമെന്നും കേന്ദ്ര അവഗണന ജാഥയിലൂടെ ജനങ്ങളോട് വിശദീകരിക്കുമെന്നും ഗോവിന്ദന് വ്യക്തമാക്കി. കേരളം ഒന്നും ആവശ്യപ്പെട്ടില്ല എന്ന പ്രതിപക്ഷത്തിന്റെ വാദം പച്ചക്കളളമാണെന്നും ഗോവിന്ദൻ പറഞ്ഞു.
എയിംസ് ഉള്‍പ്പെടെ 29 ആവശ്യങ്ങള്‍ കേരളം കേന്ദ്രത്തിന് മുന്നില്‍വച്ചിരുന്നു. അതിവേഗ റെയില്‍ പദ്ധതി ഇല്ലാത്തതില്‍ ഇ. ശ്രീധരന് തന്നെ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രീധരന് പ്രഖ്യാപിച്ച പദ്ധതിക്ക് കേന്ദ്ര അനുമതി ഇല്ലെന്ന് നേരത്തെ അറിയാമായിരുന്നു.
ആര്‍ആര്‍ടിഎസ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. അതിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കാന് സാധ്യതയില്ല. ഇടതുപക്ഷ ബദലിനെ ഉപരോധം തീര്‍ത്ത് തകര്‍ക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും നവകേരളമെന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
National
ന്യൂഡൽഹി: രാജ്യത്തിന്റെ മുന്നോട്ടുള്ള ഊർജ ആവശ്യം പരിഹരിക്കാൻ ആണവോർജ പദ്ധതികൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നു ഇന്നു നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു.
2047 ആകുമ്പോഴേക്കും കുറഞ്ഞത് 100 ജിഗാവാട്ട് ആണവോർജം ഉത്പാദിപ്പിക്കേണ്ടത് രാജ്യത്തിന് ആവശ്യമാണ്. ഈ ലക്ഷ്യം നേടിയെടുക്കാൻ സ്വകാര്യമേഖലയുടെ പങ്കാളിത്തവും ആവശ്യമാണ്. ഇതിനായി ആണവോർജ നിയമത്തിലും ആണവ നാശനഷ്ടങ്ങൾക്കുള്ള സിവിൽ ബാധ്യതാ നിയമത്തിലും ഭേദഗതികൾ വരുത്തും.
ഡിഎഇ, നീതി ആയോഗ്, എംഇഎ, എംഒപി, നിയമം, നീതി മന്ത്രാലയം എന്നിവ സംയുക്തമായാണ് 2025ലെ പുതിയ ആണവോർജ ബിൽ കരട് തയാറാക്കിയിരിക്കുന്നത്. 1962ലെ ആണവോർജ നിയമവും 2010ലെ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്ടും ഒറ്റ നിയമത്തിലേക്കു കൊണ്ടുവരികയാണ്. കരട് ബിൽ മന്ത്രിസഭ പിന്നീട് പരിഗണിക്കും.
മോഡുലാർ റിയാക്ടറുകളുടെ (എസ്എംആർ) ഗവേഷണത്തിനും വികസനത്തിനുമായി 20,000 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കുറഞ്ഞത് അഞ്ച് എസ്എംആറുകളെങ്കിലും 2033 ഓടെ പ്രവർത്തനക്ഷമമാക്കണമെന്ന പ്രതീക്ഷയിലാണിത്.
National
ന്യൂഡൽഹി: ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ കുടിവെള്ളമെത്തിക്കാൻ 2019ൽ തുടക്കമിട്ട ജൽജീവൻ മിഷൻ പദ്ധതി 2028 വരെ നീട്ടുന്നതായി കേന്ദ്രബജറ്റിൽ പ്രഖ്യാപനം. 15 കോടി കുടുംബങ്ങൾക്ക് പദ്ധതിവഴി പൈപ്പ് കണക്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്.
ഇത് ഏകദേശം 80 ശതമാനം ആളുകൾക്കു പ്രയോജനപ്പെടുന്നുണ്ട്. ഇതു നൂറു ശതമാനം ആളുകൾക്കും ലഭ്യമാക്കുക എന്ന നേട്ടം കൈവരിക്കാനാണ് പദ്ധതിയുടെ കാലാവധി 2028 വരെ നീട്ടുന്നതെന്നു ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.
ജലവിതരണത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം, പരിപാലനം, പ്രവർത്തനം എന്നിവയും മിഷൻ ശ്രദ്ധിക്കും. മുടക്കമില്ലാതെ ശുദ്ധജലവിതരണം നടക്കുന്നതിനു സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കുമെന്നും ബജറ്റിൽ പറയുന്നു.
National
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2026-ലെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ബജറ്റ് ഉയർന്ന മൂലധനച്ചെലവും ഉയർന്ന വളർച്ചയും തമ്മിലുള്ള കൃത്യമായ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ കരുത്തുറ്റ സ്ഥാനം ഈ ബജറ്റ് ഒരിക്കൽ കൂടി അടിവരയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജറ്റ് വലിയ അവസരങ്ങളാണ് തുറക്കുന്നത്. സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുള്ള ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. ഭാരതത്തിന്റെ ഭാവിക്കായുള്ള ബജറ്റാണ് ഇതെന്നും 2047 ല്‍ വികസിതഭാരതം എന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്നും മോദി പ്രതികരിച്ചു.
ബജറ്റ് പുതിയ ഊർജവും ഗതിയും നല്‍കുമെന്നും ഭാരതത്തിലെ പ്രഗല്ഭരായ യുവാക്കൾക്ക് വലിയ അവസരങ്ങൾ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതികൾക്ക് വലിയ തോതില്‍ ചെലവിടുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Kerala
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ എംപി. ധനമന്ത്രിക്ക് പോലും ബോറടിച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഷാഫി വിമര്‍ശിച്ചു. നല്ല മുദ്രാവാക്യങ്ങൾ പോലും സാമ്പത്തിക ഉത്തേജനത്തിന് ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"കേരളത്തോട് കടുത്ത അവഗണനയാണ് കാട്ടിയിരിക്കുന്നത്. ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിന്റെ വികസനം എന്നതാണ് കേന്ദ്ര രീതി. എയിംസും അതിവേഗ റെയിലും അടക്കമുള്ള പദ്ധതികൾ ഒന്നും കേരളത്തിന് അനുവദിച്ചില്ല.'-ഷാഫി വിമർശിച്ചു.
ബജറ്റിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.
പൊള്ളയായ വാഗ്ദാനങ്ങളാണ് ബജറ്റിലുള്ളത്. യുവശക്തി ബജറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ തൊഴിൽ ഇല്ലായ്മ പരിഹരിക്കാൻ പദ്ധതികൾ ഇല്ല. അംബാനി, അദാനി കോർപറേറ്റ് ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ അവഗണിച്ചു. പാലം കടക്കുമ്പോൾ നാരായണ പിന്നെ കൂരായണ എന്ന രീതിയിലാണ് ബിജെപി സർക്കാർ പെരുമാറുന്നതെന്നും കുത്തകളുടെ കൊള്ളക്ക് കുടപിടിക്കുന്ന ബജറ്റാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: കല, ഡിസൈൻ, സാങ്കേതികവിദ്യ എന്നിവ കോർത്തിണക്കിയുള്ള 'ഓറഞ്ച് ഇക്കോണമി'ക്കു കരുത്തുപകരാൻ വൻ പദ്ധതികൾ പ്രഖ്യാപിച്ചു ധനമന്ത്രി. അനിമേഷൻ, ഗെയിമിംഗ് മേഖലകളിൽ ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് (എവിജിസി) മേഖലയ്ക്ക് 2030-ഓടെ 20 ലക്ഷം പ്രഫഷണലുകളെ ആവശ്യമായി വരും. ഇതു മുന്നിൽക്കണ്ട് രാജ്യത്തെ 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും കണ്ടന്റ് ക്രിയേറ്റർ ലാബുകൾ' സ്ഥാപിക്കും. മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിന്റെ സഹായത്തോടെയാകും ഇതു നടപ്പിലാക്കുക.
പ്രമുഖ വ്യവസായ-ലോജിസ്റ്റിക് ഇടനാഴികൾക്കു സമീപം അഞ്ച് യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ വികസിപ്പിക്കും. കോളജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, താമസ സൗകര്യങ്ങൾ എന്നിവയടങ്ങുന്ന ആധുനിക അക്കാദമിക് മേഖലകളായിരിക്കും ഇവ.
National
ന്യൂഡൽഹി: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി രണ്ട് പുതിയ പദ്ധതികളും മാനസികാരോഗ്യ മേഖലയുടെ വികസനത്തിനായി പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടും പ്രഖ്യാപിച്ച് ധനമന്ത്രി. 'ദിവ്യാംഗ്ജൻ കൗശൽ യോജന', 'ദിവ്യാംഗ് സഹാറ യോജന' എന്നിവയിലൂടെ അന്തസുള്ള ജീവിതവും ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം.
'ദിവ്യാംഗ്ജൻ കൗശൽ യോജന'യിലൂടെ ഐടി , അനിമേഷൻ-ഗെയിമിംഗ്, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ ഭിന്നശേഷിക്കാർക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള പ്രത്യേക തൊഴിൽ പരിശീലനം നൽകും. ഓരോ വിഭാഗത്തിനും അനുയോജ്യമായ തൊഴിലവസരങ്ങൾ ഇതിലൂടെ ഉറപ്പാക്കും.
ദിവ്യാംഗ് സഹാറ യോജനയിലൂടെ ഭിന്നശേഷിക്കാർക്ക് ആധുനിക കൃത്രിമ അവയവങ്ങളും സഹായ ഉപകരണങ്ങളും ലഭ്യമാക്കും. ഇതിനായി കൃത്രിമ അവയവ നിർമ്മാണ കോർപ്പറേഷൻ ഓഫ് ഇന്ത്യ
എന്ന പൊതുമേഖലാ സ്ഥാപനത്തെ ആധുനികവത്കരിക്കുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ കൃത്രിമ അവയവ നിർമാണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും
ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ആധുനിക ഉപകരണങ്ങൾ നേരിട്ട് കണ്ടും പരീക്ഷിച്ചും വാങ്ങാൻ സാധിക്കുന്ന തരത്തിലുള്ള ആധുനിക റീട്ടെയിൽ സെന്ററുകൾ ആരംഭിക്കുമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വ്യക്തമാക്കി
ഉത്തരേന്ത്യയിൽ മാനസികാരോഗ്യത്തിനായി ബംഗളൂരുവിലെ നിംഹാൻസിന് സമാനമായ പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. റാഞ്ചിയിലെയും തേസ്പൂരിലെയും മാനസികാരോഗ്യ സ്ഥാപനങ്ങളെ റീജിയണൽ അപെക്സ് സെന്ററുകളായി ഉയർത്തും.
അടിയന്തര ഘട്ടങ്ങളിൽ പാവപ്പെട്ട കുടുംബങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി ജില്ലാ ആശുപത്രികളിലെ എമർജൻസി, ട്രോമ കെയർ സൗകര്യങ്ങൾ 50 ശതമാനം വർദ്ധിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
National
ന്യൂഡൽഹി: 2026ലെ കേന്ദ്ര ബജറ്റിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഏറ്റവും വലിയ കരുതൽ നൽകിയത് രോഗികൾക്ക്. രാജ്യത്തെ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സാച്ചെലവ് ഗണ്യമായി കുറയ്ക്കാനുള്ള ഇടപെടൽ ബജറ്റിലുണ്ട്. സാധാരണക്കാർക്ക് താങ്ങാനാവുന്ന രീതിയിലേക്കു ചികിത്സാച്ചെലവ് എത്തിക്കാനുള്ള ശ്രമം ഇതിൽ കാണാം. വലിയ ചെലവ് വരുന്ന കാൻസർ രോഗത്തിന്റെ ചികിത്സയ്ക്കാണ് ഗണ്യമായ സഹായം കിട്ടുന്നത്.
17 കാൻസർ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി വൻ ഇളവ് പ്രഖ്യാപിച്ചു. അതോടൊപ്പം അപൂർവമായ ഏഴു രോഗങ്ങളെക്കൂടി ഡ്യൂട്ടി ഇളവുകളുടെ പരിധിയിൽ കൊണ്ടുവന്നു. പ്രത്യേക ചികിത്സ ആവശ്യമുള്ളവർക്ക് ഇതു സഹായകമാകും. അടുത്ത മൂന്നു വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയർ കാൻസർ സ്ഥാപിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. 2025-26ൽ 200 സെന്ററുകളാണ് സ്ഥാപിക്കുന്നത്.
കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മൂന്നു പ്രധാന ജീവൻരക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽനിന്നു പൂർണമായി ഒഴിവാക്കിയിട്ടിട്ടുണ്ട്. മരുന്നുകളുടെ ഇറക്കുമതിച്ചെലവ് കുറയുന്നതോടെ വിപണിയിൽ ഇവ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. പ്രമേഹരോഗികളുടെ എണ്ണം ഇന്ത്യയിൽ കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇൻസുലിൻ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കാനും അവ പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ലഭ്യമാക്കാനും പദ്ധതിയുണ്ട്.
കാൻസർ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി രാജ്യത്തുടനീളം കൂടുതൽ നൂതന കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കും. ഗ്രാമീണ മേഖലയിലുള്ളവർക്കു ചികിത്സയ്ക്കായി ദൂരസ്ഥലങ്ങളിൽ പോകാതെതന്നെ ചികിത്സ ഉറപ്പാക്കാൻ സാഹായിക്കും. ഇതുകൂടാതെ, പ്രതിരോധ മരുന്നു കുത്തിവയ്പുകൾക്കും സ്ക്രീനിംഗിനുംമായി തുക ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഇന്ന് കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ ഗിഗ് തൊഴിലാളികൾക്കു ബജറ്റിൽ പരിഗണന. ഗിഗ് തൊഴിലാളികൾ നവയുഗ സേവന സമ്പദ്വ്യവസ്ഥയ്ക്കു വലിയ ചലനം നൽകുന്നവരാണെന്നു ബജറ്റിൽ പറയുന്നു. ഒാൺലൈൻ പ്ലാറ്റ്ഫോം മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികൾക്കു തിരിച്ചറിയൽ കാർഡുകളും ഇ-ശ്രാം പോർട്ടലിൽ രജിസ്ട്രേഷനും ക്രമീകരിക്കും. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം അവർക്കു ആരോഗ്യ സംരക്ഷണം നൽകും. ഒരു കോടി ഗിഗ്-വർക്കർമാരെ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ആർട്ടിഫിഷൽ ഇന്റലിജൻസ് കേന്ദ്രം
2023ൽ കൃഷി, ആരോഗ്യം, സുസ്ഥിര നഗരങ്ങൾ എന്നിവയ്ക്കായി മൂന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ് മികവിന്റെ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ 500 കോടി രൂപ അടങ്കലിൽ വിദ്യാഭ്യാസത്തിനായുള്ള ഒരു ആർട്ടിഫിഷൽ ഇന്റലിജൻസ് കേന്ദ്രം സ്ഥാപിക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം.
National
ന്യൂഡൽഹി: കേന്ദ്രമന്ത്രി ഇന്ന് അവതരിപ്പിച്ച കേന്ദ്രബജറ്റിൽ സ്പോർട്സ് ഉപകരണങ്ങൾ നിർമിക്കുന്ന പദ്ധതികൾ പ്രോത്സാഹിക്കുമെന്നു പ്രഖ്യാപനം. കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. സ്പോർട്സ് ഉപകരണ നിർമാണത്തിന്റെ ആഗോള ഹബ് ആക്കി രാജ്യത്തെ മാറ്റുകയാണ് ലക്ഷ്യം. സ്പോർട്സ് ഉപകരണ നിർമാണം, ഗവേഷണം, ഡിസൈനിംഗ് എന്നീ മേഖലകളെ പ്രോത്സാഹിപ്പിക്കും.
Kerala
തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് നിരാശാജനകമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചിരിക്കുന്നതെന്നും രാജീവ് കുറ്റപ്പെടുത്തി.
"കേരളത്തിന് അതിവേഗ റെയിൽ ഇടനാഴി അടക്കമുള്ളത് തന്നില്ല. ഏഴ് റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ പരിഗണിച്ചില്ല. കടുത്ത അവഗണനയാണ് ഇത്. സംസ്ഥാനം അതിവേഗ റെയിൽ പദ്ധതി കൊണ്ടുവരുന്നതിന് കേന്ദ്ര അനുമതിക്ക് സമർപ്പിച്ചെങ്കിലും അത് അനുവദിച്ചില്ല. ഇപ്പോൾ കേന്ദ്ര പദ്ധതി പോലും തരുന്നില്ല.'-രാജീവ് വിമർശിച്ചു.
"എയിംസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ലഭിച്ചില്ല. കിനാലൂരിൽ എയിംസിനായി ഭൂമി കണ്ടെത്തി നൽകിയെങ്കിലും അതും പരിഗണിച്ചില്ല. നികുതി വിഹിതത്തിൽ കേരളത്തിന് അർഹമായത് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതും നിഷേധിച്ചു.'-രാജീവ് പറഞ്ഞു.
"ധാതു ഇടനാഴി പ്രഖ്യാപിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് തോന്നുന്നത്. നമ്മുടെ ധാതുക്കൾ കൊണ്ടുപോകാനാണൊ എന്ന് സംശയമുണ്ട്.'-രാജീവ് പറഞ്ഞു.
National
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ പൂർത്തിയായതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 1,100 പോയിന്റിലധികം താഴേക്ക് പോയി. ബജറ്റിലെ നികുതി നിർദ്ദേശങ്ങളും വിപണിയിലെ ഉയർന്ന പ്രതീക്ഷകൾക്ക് ആനുപാതികമായ പ്രഖ്യാപനങ്ങൾ ഇല്ലാത്തതുമാണ് നിക്ഷേപകരെ നിരാശപ്പെടുത്തിയത്.
ആദായ നികുതി സ്ലാബുകളിൽ വലിയ ഇളവുകൾ പ്രതീക്ഷിച്ചിരുന്ന ശമ്പളക്കാർക്കും വിപണിക്കും മാറ്റമില്ലാത്ത സാഹചര്യം തിരിച്ചടിയായി. എസ്.ബി.ഐ , എൻ.ടി.പി.സി , ബി ഇ എൽ തുടങ്ങിയ പൊതുമേഖലാ ഓഹരികളും ടാറ്റ സ്റ്റീൽ, ടൈറ്റൻ തുടങ്ങിയവയും വലിയ ഇടിവ് രേഖപ്പെടുത്തി.
National
ന്യൂഡൽഹി: വൻപ്രതീക്ഷകളുമായി കാത്തിരുന്ന കേരളത്തിനു കേന്ദ്രബജറ്റിൽ കാര്യമായ പരിഗണനയില്ല. അപൂർവധാതു ഖനന ഇടനാഴി പദ്ധതിയിൽ ഉൾപ്പെട്ടതാണ് ആകെ ആശ്വാസം. ഇത് കേരളത്തിനു മാത്രമായുള്ള പദ്ധതിയല്ല. പല സംസ്ഥാനങ്ങൾ ഉൾപ്പെട്ട പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തിയെന്നു മാത്രം. മാത്രമല്ല, കേരളം ആവശ്യപ്പെട്ടിരുന്ന രീതിയിലുള്ള ധാതുഖനന പദ്ധതയല്ല കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് സൂചന.
സംസ്ഥാനത്തിനുള്ളിൽ കേന്ദ്രീകരിച്ചു നിൽക്കുന്ന ഒരു പദ്ധതിയാണ് കേരളം മുന്നോട്ടുവച്ചിരുന്നത്. എന്നാൽ, പല സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയുള്ള ഇടനാഴി കേരളത്തിന് എത്രത്തോളം പ്രയോജനം ചെയ്യുമെന്നു വ്യക്തമല്ല.
ഏഴ് അതിവേഗ റെയിൽ പ്രഖ്യാപിച്ചിട്ടും കേരളം അതിൽ വന്നില്ല. ഏറെക്കാലമായ ആവശ്യമായ എംയിംസും ഇത്തവണയും കിട്ടിയില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം എംയിംസ് കേരളത്തിൽ വരുമെന്നു പലവട്ടം പ്രഖ്യാപിച്ചിരുന്നു. കിട്ടുന്ന എയിംസ് എവിടെ സ്ഥാപിക്കണമെന്നതു സംബന്ധിച്ചും കുറെക്കാലമായി ചൂടേറിയ ചർച്ചയുണ്ട്. എല്ലാ ബജറ്റ് കാലത്തും ചർച്ചയായിട്ടും കേരളം പരിഗണിക്കപ്പെട്ടില്ല. മൂന്ന് ആയുർവേദ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടുകൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ ഒന്നു കേരളത്തിനു ലഭിക്കുമോയെന്നതിൽ വ്യക്തതയില്ല.
കേന്ദ്രബജറ്റിൽ കേരളത്തിന് ആശ്വാസമായത് പ്രധാനമായും ഏതാനും ടൂറിസം പദ്ധതികളാണ്. തീരദേശ ടൂറിസം പദ്ധതിയിൽ കേരളം ഉൾപ്പെട്ടിട്ടുണ്ട്. കടലാമകളുടെ പ്രജനനം നടക്കുന്ന മേഖലകൾക്കു പ്രത്യേക പരിഗണന ലഭിക്കും. കടലാമ നിരീക്ഷണ പദ്ധതിയിലാണ് കേരളം ഉൾപ്പെട്ടത്.
ടൂറിസ്റ്റ് ഗൈഡുകൾക്ക് പ്രത്യേകം പരിശീലനം നൽകുന്ന പദ്ധതിയും കേരളത്തിനു ഗുണം ചെയ്തേക്കാം. ട്രക്കിംഗ് പ്രോത്സാഹനം, ആയുർവേദ പദ്ധതികൾ, ചന്ദനം, കൊക്കോ തുടങ്ങിയ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും കേരളത്തിനു ഗുണം ചെയ്തേക്കും. നാളികേര-കശുവണ്ടി പദ്ധതികളും കേരളത്തിനു പ്രയോജനം ചെയ്യുന്നവയാണ്. ഐടി മേഖലയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളും കേരളത്തിലെ ഐടി മേഖലയ്ക്ക് ഉണർവ് പകരും.
National
ന്യൂഡൽഹി: വിദേശത്തുള്ള ആസ്തികൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ നിർണ്ണായക ഇളവ് പ്രഖ്യാപിച്ചു. വിദേശ സ്വത്തുകൾ വെളിപ്പെടുത്താൻ ആറുമാസം വരെ സമയം അനുവദിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. നികുതി നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
വിദേശത്തുള്ള സമ്പാദ്യമോ സ്വത്തോ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയവർക്ക് അത് നിയമപരമായി അറിയിക്കാൻ ആറുമാസത്തെ സാവകാശം ലഭിക്കും. ചെറിയ നികുതി വെട്ടിപ്പുകൾക്ക് കഠിനമായ ശിക്ഷകൾക്ക് പകരം പിഴ മാത്രം ഈടാക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ പ്രഖ്യാപനവും വന്നിരിക്കുന്നത്.
നികുതിദായകർ നേരിടുന്ന സാങ്കേതിക ബുദ്ധിമുട്ടുകൾ ഒഴിവാക്കി നികുതി നിയമങ്ങൾ ലളിതമാക്കുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.
Sports
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കായിക മേഖലയ്ക്കും വമ്പൻ പ്രഖ്യാപനങ്ങളാണുള്ളത്. ഇന്ത്യയെ ലോകത്തിലെ കായിക ശക്തിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ‘ഖേലോ ഇന്ത്യ മിഷൻ’ കൂടുതൽ കരുത്തോടെ ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
2036-ലെ ഒളിമ്പിക്സ് ഇന്ത്യയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഗ്രാസ്റൂട്ട് തലം മുതൽ ആരംഭിക്കുക. കായിക ഉപകരണങ്ങളുടെ നിർമാണം, സ്പോർട്സ് സയൻസ്, ഗവേഷണം എന്നിവയിൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കായിക മന്ത്രാലയത്തിനുള്ള വിഹിതം ഏകദേശം 3,794 കോടി രൂപയായി ഉയർത്തി. ഇതിൽ 1,000 കോടി രൂപ ഖേലോ ഇന്ത്യ പദ്ധതിക്ക് മാത്രമായി നീക്കിവച്ചു.
സാംസ്കാരിക രംഗത്തിന് വേണ്ടിയും പ്രഖ്യാപനങ്ങളുണ്ട്. സാംസ്കാരിക ടൂറിസം പ്രാത്സാഹിപ്പിക്കും. സാരനാഥ്, ഹസ്തിനാപുരം ഉൾപ്പെടെ ഇന്ത്യയിലെ 15 പുരാവസ്തു/പൈതൃക കേന്ദ്രങ്ങളെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും. ഉത്തർപ്രദേശിലെ സാരനാഥ്, ഹസ്തിനാപുരം എന്നിവയെ ‘വൈബ്രന്റ് കൾച്ചറൽ ഡെസ്റ്റിനേഷനുകൾ’ ആക്കി മാറ്റും. ഇത് പ്രാദേശിക ടൂറിസത്തിന് വൻ കുതിപ്പ് നൽകും.
മൂന്നിടങ്ങളിൽ അന്താരാഷ്ട്ര ട്രക്കിങ് കേന്ദ്രങ്ങള്‍ തുടങ്ങും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ജമ്മുകാഷ്മീരിലും ആണ് അന്താരാഷ്ര ട്രക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
National
ന്യൂഡൽഹി: കാർഷിക രംഗത്തിനും വമ്പൻ പ്രഖ്യാപനങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും. ലിംഗ്വൽ അഗ്രികൾച്ചറൽ പോർട്ടൽ ലിങ്ക്ഡ് സ്റ്റാക്ക്. കർഷകർക്ക് ഉൽപാദനം വർദ്ധിപ്പിക്കാനടക്കം സഹായം പ്രഖ്യാപിച്ചു.
നാളികേര കൃഷിക്ക് വേണ്ടിയും പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. കോക്കനട്ട് പ്രോമോഷൻ സ്കീം ആണ് വരുന്നത്. ഇതിലൂടെ ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമുണ്ടാകും. പ്രധാന ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്പാദനമില്ലാത്ത തെങ്ങുകൾ മാറ്റി പുതിയത് നടാൻ പ്രോത്സാഹനം നൽകും.
ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ സഹായം. ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്ക്കരണത്തിനുമായി സംസ്ഥാനങ്ങളുമായി കൈകോര്‍ക്കും.
National
ന്യൂഡൽഹി: കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ ക്ലൗഡ് സർവീസ് നൽകുന്ന സ്ഥാപനങ്ങൾക്ക് നികുതിയിളവ് നൽകും. ഡേറ്റ സെന്ററുകൾക്ക് 2047 വരെ നികുതിയിളവ് പ്രഖ്യാപിച്ചു.
വിദേശ ആസ്തി വെളിപ്പെടുത്താത്തവർക്ക് ആറു മാസം വരെ സമയം നൽകും. ചെറിയ നികുതി വെട്ടിപ്പുകൾക്ക് പഴ ശിക്ഷ മാത്രമാക്കും. വിദേശ വിനോദയാത്രകൾക്ക് ടിസിഎസ് രണ്ട് ശതമാനം മാത്രം.
National
ന്യൂഡൽഹി: ഗ്രാമീണ മേഖലയിലെ വനിതകളെ സംരംഭകരാക്കി മാറ്റുന്നതിനായി വിപ്ലവകരമായ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. വനിതാ സംരംഭകർക്കായി ഷീ മാർട്ട്' പദ്ധതിയും ജോലി ചെയ്യുന്ന സ്ത്രീകൾക്കായി എല്ലാ ജില്ലകളിലും ഹോസ്റ്റലുകളും ബജറ്റിൽ പ്രഖ്യാപിച്ചു.
ഗ്രാമങ്ങളിലെ വനിതാ സംരംഭകർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ പ്രത്യേക വിപണന ശൃംഖലയാണ് 'ഷീ മാർട്ട്'. ഇത് വനിതകളെ സംരംഭ ഉടമകളാക്കി മാറ്റാൻ സഹായിക്കും.
വനിതാ സ്റ്റാർട്ടപ്പുകൾക്കും സ്വയംസഹായ സംഘങ്ങൾക്കും സാങ്കേതിക വിദ്യയും ആധുനിക യന്ത്രങ്ങളും ലഭ്യമാക്കാൻ പ്രത്യേക ധനസഹായം നൽകും.
ജോലി ചെയ്യുന്ന സ്ത്രീകൾക്കും ഉന്നത വിദ്യാഭ്യാസത്തിനായി എത്തുന്നവർക്കും സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കുന്നതിനായി രാജ്യത്തെ എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ സ്ഥാപിക്കും.
ഗ്രാമങ്ങളിലെ സാധാരണക്കാരായ സ്ത്രീകളുടെ ഉത്പന്നങ്ങൾക്ക് ദേശീയ-അന്തർദേശീയ തലത്തിൽ വിപണി കണ്ടെത്താൻ ഷീ മാർട്ട് സഹായിക്കും. ഇത് ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ ആയുർവേദത്തിന് ഊന്നൽ നൽകി പദ്ധതികൾ. മൂന്നു പുതിയ ആയുർവേദ എയിംസ് സ്ഥാപിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ എന്ന പേരിലാണ് ഇവ സ്ഥാപിക്കുന്നത്. വെറ്ററിനറി, പാരാ വെറ്ററിനറി കോളജുകളും കൂടുതൽ സ്ഥാപിക്കും.
*നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈൻ സ്ഥാപിക്കും.
*ട്രെക്കിംഗ് പ്രോത്സാഹിപ്പിക്കാൻ പദ്ധതി
*ഹെറിറ്റേജ് ടൂറിസം പദ്ധതികൾക്കു പ്രോത്സാഹനം
*എസ്എംഇ വികസനത്തിന് 10,000 കോടി
*എല്ലാ ജില്ലയിലും ഒരു ഗേൾഡ് ഹോസ്റ്റൽ
*രണ്ട് പുതിയ ദേശീയ ജലപാതകൾ
*10 മേഖലകളിൽ നൈപുണ്യ വികസന പദ്ധതികൾ
* വനിതകളുടെ പദ്ധതികൾക്ക് ധനസഹായം എന്നിവയും ധനമന്ത്രി പ്രഖ്യാപിച്ചു.
National
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ആരോഗ്യ രംഗത്തിനും വമ്പൻ പ്രഖ്യാപനങ്ങൾ. മെഡിക്കൽ ടൂറിസത്തിനായി സ്വകാര്യമേഖലയുമായി സഹകരിച്ച് പദ്ധതി പ്രഖ്യാപിച്ചു.
അഞ്ച് മേഖല മെഡിക്കൽ ഹബുകൾ വരും. ഹബുകളിൽ തൊഴിലവസരങ്ങളുടെയും കേന്ദ്രമാകുമെന്നും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു.
ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാനും പദ്ധതികൾ പ്രഖ്യാപിച്ചു. മരുന്ന് ചെടികൾ വളർത്തുന്നവർക്കും സംസ്ക്കരിക്കുന്നവർക്കും സഹായപദ്ധതി.
മൂന്ന് പുതിയ അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തും. ഗവേഷണത്തിനും പരിശോധനകൾക്കും കൂടുതൽ പ്രഫഷണലുകളെ നിയോഗിക്കും.
National
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം തുടരുന്പോൾ ചരക്ക് നീക്കത്തിലടക്കം വമ്പൻ പ്രഖ്യാപനങ്ങളാണ് വരുന്നത്. ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി പ്രഖ്യാപിച്ചു. ഗഗനിയേയും സൂറത്തിനെയും ബന്ധിപ്പിച്ച് ഇടനാഴി വരും.
വാരാണസിയേയും പാറ്റ്നയെയും ബന്ധിപ്പിച്ച് ഉള്‍നാടൻ ജലപാത വരും. അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍ വരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഏഴ് അതിവേഗ റെയിൽ ഇടനാഴികളും പ്രഖ്യാപിച്ചു.
പുതുതായി പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍
മുംബൈ - പൂന
പൂന - ഹൈദരാബാദ്
ഹൈദരാബാദ് - ബംഗളൂരു
ഹൈദരാബാദ് - ചെന്നൈ
ചെന്നൈ - ബംഗളൂരു
ഡൽഹി- വാരാണസി
വാരാണസി - സിലിഗുരി
National
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഹൈ സ്പീഡ് റെയിൽ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് ഇല്ല. അതേസമയം, തമിഴ്നാടിനും ആന്ധ്രയ്ക്കും കർണാടകയ്ക്കും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഏഴു ഹൈസ്പീഡ് റെയിൽ പദ്ധതികൾ പ്രഖ്യാപിച്ചത്.
പുതുതായി പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍
മുംബൈ - പൂന
പൂന - ഹൈദരാബാദ്
ഹൈദരാബാദ് - ബംഗളൂരു
ഹൈദരാബാദ് - ചെന്നൈ
ചെന്നൈ - ബംഗളൂരു
ഡൽഹി- വാരാണസി
വാരാണസി - സിലിഗുരി
കൂടുതൽ പ്രഖ്യാപനങ്ങൾ:
*വിനോദസഞ്ചാര മേഖലയ്ക്കായി സീ പ്ലെയിൻ,
*സീ പ്ലെയിൻ പദ്ധതിക്ക് ഇൻസെന്റീവ്.
*പതിനായിരം ടൂറിസ്റ്റ് ഗൈഡുമാർക്ക് IIM പരിശീലനം
12 ആഴ്ച ഹൈബ്രിഡ് പരിശീലനം നടപ്പാക്കും
*കണ്ടയ്നർ നിർമാണ മേഖലയ്ക്ക് 10,000 കോടി
*ഖാദി, ഹാൻഡ്ലൂം മേഖലയ്ക്ക് പദ്ധതി
*ബയോഫാർമ മേഖലയ്ക്ക് 10,000 കോടി
*രണ്ടാം നിര, മൂന്നാം നിര നഗരവികസനത്തിന് 5000 കോടി
*ബയോഫാർമ ഉത്പാദനമേഖലയാക്കും
*മരുന്നുകൾ കുറഞ്ഞവിലയിൽ ലഭ്യമാക്കും
*അടിസ്ഥാന സൗകര്യവികസനത്തിന് 12.2 ലക്ഷം കോടി
National
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാവിലെ 11ന് തന്നെ ബജറ്റ് അവതരണം തുടങ്ങി. തുടർച്ചയായ ഒമ്പതാം ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.
രാജ്യത്തിന്റേത് സ്ഥിരതയുള്ള വളര്‍ച്ചയാണെന്ന് പറഞ്ഞാണ് കേന്ദ്ര ധനമന്ത്രി ബജറ്റ് ആരംഭിച്ചത്. സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനുള്ള ക്രിയാത്മക നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും നിർമല പറഞ്ഞു. ഏഴു ശതമാനം വളര്‍ച്ച ദാരിദ്ര്യ നിര്‍മാര്‍ജനത്തിലടക്കം വലിയ പങ്കുവഹിച്ചുവെന്നും നിർമല അവകാശപ്പെട്ടു.
ഇത് യുവശക്തി ബജറ്റാണെന്നും നിർമല സീതാരാമൻ പറഞ്ഞു. കര്‍ത്തവ്യപഥിൽ തയ്യാറാക്കിയ ആദ്യ ബജറ്റാണെന്നും ഉത്പാദനം വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിന്റെ ആദ്യ കര്‍ത്തവ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.
എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമാണ് ഈ ബജറ്റിന്റെ കര്‍ത്തവ്യമെന്നും ധനമന്ത്രി പറഞ്ഞു. തൊഴിൽ അവസരങ്ങൾ വർധിപ്പിച്ചുവെന്നും ലേബർ കോഡ് അടക്കം 300ലധികം പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നും നിർമല സീതാരാമൻ പറഞ്ഞു. ആഭ്യന്തര ഉത്പാദനവും തൊഴിലവസരവും വർധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ.
നിരവധി ആവശ്യങ്ങൾ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് എന്തെല്ലാം ഉണ്ടാകുമെന്ന ആകാംക്ഷയിലാണെന്ന് ശശി തരൂർ എംപി.
ധനമന്ത്രി എന്താണ് പറയുന്നതെന്ന് കേൾക്കാൻ നാമെല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സാമ്പത്തിക സർവേ നല്ല സാമ്പത്തിക വളർച്ച പ്രവചിക്കുന്നു. ആ വളർച്ചയ്ക്കൊപ്പം തൊഴിലുകളും ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു.
"തൊഴിലില്ലായ്മയുടെ വർധന ആരെയും സഹായിക്കില്ല. അതിനാൽ, ഇന്ത്യയിലെ യുവാക്കൾക്ക് ഈ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് അവരുടെ മനസിലുള്ള പദ്ധതികൾ എന്തൊക്കെയാണെന്ന് കാണാൻ ഞങ്ങൾ ആകാംക്ഷയിലാണ്.'- ശശി തരൂർ പറഞ്ഞു.
National
ന്യൂഡൽഹി: ഒൻപതാം ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയ ധനമന്ത്രി നിർമല സീതാരാമൻ ഇക്കുറിയും ശ്രദ്ധേയയായത് തന്റെ വേഷവിധാനത്തിലൂടെ. ഇന്ത്യൻ കൈത്തറി മേഖലയോടുള്ള തന്റെ താത്പര്യം ഒരിക്കൽ കൂടി വ്യക്തമാക്കിക്കൊണ്ട്, മനോഹരമായ ഒരു പർപ്പിൾ കാഞ്ചീപുരം സാരിയിലാണ് ധനമന്ത്രി രാഷ്ട്രപതിയുടെ വസതിയിലേക്കും തുടർന്ന് പാർലമെന്റിലേക്കും എത്തിയത്.
പർപ്പിൾ നിറത്തിലുള്ള കാഞ്ചീപുരം സാരിയിൽ സ്വർണനിറത്തിലുള്ള കള്ളികളും
കോഫി ബ്രൗൺ നിറത്തിലുള്ള കസവ് ബോർഡറുകളും സാരിക്ക് കൂടുതൽ പ്രൗഢി നൽകി. സിൽക്ക് സാരികൾക്കൊപ്പം തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ലളിതവും എന്നാൽ പ്രൗഡ ഗംഭീരവുമായ വേഷത്തിലാണ് മന്ത്രി എത്തിയത്.
തമിഴ്നാട് സ്വദേശിയായ നിർമല സീതാരാമൻ, മുൻപ് അവതരിപ്പിച്ച എട്ട് ബജറ്റുകളിലും വിവിധ ഇന്ത്യൻ കൈത്തറി സാരികളാണ് ധരിച്ചിരുന്നത്. ഒഡീഷയിലെ കട്കി, മംഗൾഗിരി, സിൽക്ക് സംബൽപുരി എന്നിങ്ങനെ ഓരോ തവണയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ നെയ്ത്തുകാരുടെ കലാവൈഭവം അവർ ലോകത്തിന് മുന്നിലെത്തിച്ചു. ഡിജിറ്റൽ ബജറ്റ് അവതരിപ്പിക്കുമ്പോഴും വേഷവിധാനത്തിൽ ഭാരതീയ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നത് മന്ത്രി പതിവാക്കിയിരിക്കുകയാണ്.
രാവിലെ രാഷ്ട്രപതിയെ സന്ദർശിച്ച ശേഷം കയ്യിൽ ചുവന്ന ഉറയിട്ട ടാബ്ലറ്റുമായി പാർലമെന്റിലേക്ക് എത്തിയ മന്ത്രിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ഇതിനോടകം തരംഗമായിക്കഴിഞ്ഞു.
National
ന്യൂഡൽഹി: കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ. ധനമന്ത്രാലയ സഹമന്ത്രി പങ്കജ് ചൗധരി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ചെയർമാൻ രവി അഗ്രവാൾ ഉൾപ്പെടെയുള്ളവർ ധനമന്ത്രിക്കൊപ്പമുണ്ട്.
ഇന്ന് രാവിലെ 11നാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഞായറാഴ്ചയും പ്രവർത്തിക്കും. പതിവിൽനിന്ന് വ്യത്യസ്തമായി വലിയ പരിഷ്കാരങ്ങൾ ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
National
ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് 2026-ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. കഴിഞ്ഞ 75 വർഷമായി ബജറ്റ് അവതരണത്തിൽ തുടർന്നുപോരുന്ന കീഴ്വഴക്കങ്ങൾ തിരുത്തിക്കൊണ്ട്, ബജറ്റിന്റെ രണ്ടാം ഭാഗമായ 'പാർട്ട്-ബി' ഇന്ത്യയുടെ വരാനിരിക്കുന്ന സാമ്പത്തിക ഭാവിയുടെ സമഗ്രമായ റോഡ്മാപ്പ് അവതരിപ്പിക്കാനായി മന്ത്രി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സാധാരണയായി ബജറ്റിന്റെ ഒന്നാം ഭാഗത്തിൽ പദ്ധതി പ്രഖ്യാപനങ്ങളും രണ്ടാം ഭാഗത്തിൽ (നികുതി നിർദ്ദേശങ്ങളുമാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇത്തവണ, ഇന്ത്യയുടെ ഹ്രസ്വകാല ലക്ഷ്യങ്ങളും ദീർഘകാല സാമ്പത്തിക കാഴ്ചപ്പാടുകളും വിശദീകരിക്കാൻ പാർട്ട്-ബി ഉപയോഗിക്കും. ആഗോള വിപണിയിലെ തിരിച്ചടികളെ പ്രതിരോധിക്കാനുള്ള 'താരിഫ് പ്രൂഫ്' നയങ്ങളും ഈ ഭാഗത്താകും വിശദീകരിക്കുക. ധനമന്ത്രി നിർമല സീതാരാമന്റെ തുടർച്ചയായ ഒൻപതാം ബജറ്റ് അവതരണമാണിത്. ഇത്തവണയും പേപ്പർ രഹിത ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക.
*ബജറ്റിലെ പ്രതീക്ഷകൾ
അടിസ്ഥാന സൗകര്യ വികസനത്തിനായി മൂലധന ചെലവ് 10-15 ശതമാനം വർദ്ധിപ്പിച്ചേക്കാം (ഏകദേശം 11.2 ലക്ഷം കോടി രൂപ). ക്യാൻസർ മരുന്നുകൾക്ക് നികുതി ഇളവും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വൻതോതിലുള്ള നിക്ഷേപവും പ്രതീക്ഷിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്കായി പ്രത്യേക ഫണ്ട് നീക്കിവെച്ചേക്കാം. രാവിലെ 11 മണിക്ക് പാർലമെന്റിൽ ആരംഭിക്കുന്ന ബജറ്റ് പ്രസംഗം ഇന്ത്യയുടെ അടുത്ത ദശകത്തിലേക്കുള്ള സാമ്പത്തിക ദിശ വ്യക്തമാക്കുന്ന ഒന്നായിരിക്കും.
National
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ ഒന്‍പതാമത്തെ ബജറ്റ് അവതരണം ലോക്സഭയിൽ ഇന്നു രാവിലെ 11ന് ആരംഭിക്കും. ചരിത്രത്തിൽ ആദ്യമായാണു ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.
സാന്പത്തികവളർച്ചയും വികസനവും ഉറപ്പാക്കാനും ധനക്കമ്മി കുറയ്ക്കാനും ബജറ്റ് ലക്ഷ്യമിടും. ശന്പളക്കാർ അടക്കമുള്ള മധ്യവർഗത്തെ സന്തോഷിപ്പിക്കാനും ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ ക്ഷേമത്തിനുള്ള പദ്ധതികൾക്കും നിർമല ശ്രമിച്ചേക്കും.
ദീർഘകാല ആസ്തികൾ സൃഷ്ടിക്കുന്നതിന് മൂലധനച്ചെലവിനു മുൻഗണന നൽകുന്നതാകും ഇത്തവണത്തെ പൊതുബജറ്റ് എന്നാണു പ്രതീക്ഷ. നിർമിതബുദ്ധി (എഐ) പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചേക്കും.
കേരളം, തമിഴ്നാട്, പഞ്ചിമബംഗാൾ, ആസാം, പുതുച്ചേരി സംസ്ഥാന നിയമസഭകളിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണു കരുതുന്നത്. എയിംസ്, അതിവേഗ റെയിൽപാത അടക്കമുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുകയും തുക വകയിരുത്തുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണു കേരളം. റബർ, നെല്ല്, മത്സ്യകർഷകർക്കായുള്ള പ്രത്യേക പ്രോത്സാഹന, സഹായ പദ്ധതികളും ടൂറിസം വികസനം അടക്കമുള്ള കേരളത്തിന്റെ മേഖലകൾക്ക് കൂടുതൽ വിഹിതവും ലഭിക്കേണ്ടതുണ്ട്. കേരളത്തിലെ റെയിൽവേ വികസനത്തിനും ഇതര കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കുമുള്ള വിഹിതം വർധിപ്പിക്കുമെന്നും പ്രതീക്ഷയുണ്ട്.
യൂറോപ്യൻ യൂണിയനുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാറിന്റെ നേട്ടങ്ങൾ ഉറപ്പാക്കാനുള്ള ചില പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു. അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവയെ നേരിടാൻ മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
ആഗോള സംഘർഷങ്ങളുടെയും പാക്കിസ്ഥാനും ബംഗ്ലാദേശും ഉയർത്തുന്ന വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ പ്രതിരോധച്ചെലവുകൾ വീണ്ടും കൂട്ടിയേക്കും.
National
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ ജനങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങൾ വിവരിക്കാൻ പ്രചാരണപരിപാടികളുമായി ബിജെപി. 150 ഇടങ്ങളിൽ നൂറിലധികം വാർത്താസമ്മേളനങ്ങൾ നടത്തിയും സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ വിനിയോഗിച്ചും ജനങ്ങളിലേക്ക് എത്തിച്ചേരാനാണു പ്രചാരണപരിപാടികളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ബിജെപി ദേശീയ സെക്രട്ടറി തരുണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു ബജറ്റ് പൊതുജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ളത്.
രാജ്യത്തുടനീളം ബജറ്റിന്റെ വാർത്തകളെത്തിക്കാൻ ബിജെപി മന്ത്രിമാരും മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളുമുൾപ്പെടെയുള്ളവർ ബജറ്റ് പ്രഖ്യാപനത്തിനുശേഷമുള്ള ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്യും.
Business
കേന്ദ്ര ബജറ്റ് ദിവസം പാർലമെന്റിലെ അക്കങ്ങളേക്കാൾ മാധ്യമങ്ങൾ ആദ്യം തിരയുന്നത് മറ്റൊരു കാര്യമാണ്; ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ഏതു സാരിയാകും ധരിക്കുക? ഓരോ ബജറ്റ് അവതരണത്തിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ തനതായ കൈത്തറി വൈവിധ്യങ്ങളെ നെഞ്ചോടു ചേർത്താണ് അവർ സഭയിലെത്തുന്നത്. വെറുമൊരു വസ്ത്രധാരണമെന്നതിലുപരി, ഇന്ത്യയുടെ ഗ്രാമീണ നെയ്ത്തുകാരുടെ കലയെ ആഗോളതലത്തിൽ അടയാളപ്പെടുത്താനുള്ള ഒരു വേദി കൂടിയായി അവർ ബജറ്റ് ദിനത്തെ മാറ്റുന്നു. ചിലപ്പോൾ ബജറ്റ് സൂചനകളും അടയാളപ്പെടുത്തുന്നു
ബജറ്റ് ദിവസങ്ങളിൽ നിർമല സീതാരാമൻ ധരിച്ച സാരിയുടെ വിശേഷങ്ങൾ ഇങ്ങനെ:
കേന്ദ്ര ബജറ്റ് 2019: പിങ്ക് മംഗൾഗിരിയിലെ ചരിത്രപ്രവേശനം.
2019ൽ തന്റെ ആദ്യ കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി തിരഞ്ഞെടുത്തത് സ്വർണ ബോർഡറുള്ള കടും പിങ്ക് നിറത്തിലുള്ള മംഗൾഗിരി സാരിയായിരുന്നു.
കേന്ദ്ര ബജറ്റ് 2020: മഞ്ഞ സിൽക്ക് സാരി
2020ലെ ബജറ്റിനായി തിരഞ്ഞെടുത്തത് നീല ബോർഡറുള്ള മഞ്ഞ സിൽക്ക് സാരിയായിരുന്നു. ഇന്ത്യൻ സംസ്കാരത്തിൽ വളരെയധികം പ്രാധാന്യമുള്ള നിറങ്ങളുടെ സംയോജനമാണിത്.
കേന്ദ്ര ബജറ്റ് 2021: തെലങ്കാനയിലെ പോച്ചമ്പള്ളി ഇക്കാത്ത് തുന്നലുകൾ
2021ൽ തെലങ്കാനയിലെ പരമ്പരാഗത കൈത്തറി നിർമിതിയായ പോച്ചമ്പള്ളി ഇക്കാത്ത് സാരിയാണ് തിരഞ്ഞെടുത്തത്.
കേന്ദ്ര ബജറ്റ് 2022: ഒഡീഷയുടെ കൈത്തറി വൈഭവം
2022ൽ ഒഡീഷയിൽനിന്നുള്ള മനോഹരമായ തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയാണ് അവർ ധരിച്ചത്. വെള്ളി കസവുകളും ബോർഡറിൽ സങ്കീർണമായ രൂപങ്ങളുമുള്ളതായിരുന്നു ഈ സാരി.
കേന്ദ്ര ബജറ്റ് 2023: ചുവന്ന സിൽക്കും ക്ഷേത്രരൂപങ്ങളും (ദക്ഷിണേന്ത്യൻ വസ്ത്രശൈലി)
2023ൽ കറുപ്പും സ്വർണനിറവും കലർന്ന 'ടെമ്പിൾ ബോർഡർ' (ക്ഷേത്രരൂപങ്ങൾ) ഉള്ള കടും ചുവപ്പ് സിൽക്ക് സാരിയിലാണ് സീതാരാമൻ എത്തിയത്. ഇത് ദക്ഷിണേന്ത്യൻ വസ്ത്രശൈലിയുടെ ഒരു പ്രത്യേകതയാണ്.
ഇടക്കാല ബജറ്റ് 2024:
പശ്ചിമ ബംഗാളിലെ പരമ്പരാഗത കാന്താ എംബ്രോയ്ഡറി ചെയ്ത നീല സാരിയാണ് 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിനായി ധനമന്ത്രി തിരഞ്ഞെടുത്തത്.
കേന്ദ്ര ബജറ്റ് 2024: മംഗൾഗിരി സാരി
2024-25 ബജറ്റിനായി മജന്ത ബോർഡറുള്ള ഓഫ് വൈറ്റ് മംഗൾഗിരി സാരിയാണ് അവർ തെരഞ്ഞെടുത്തത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽനിന്നുള്ളതാണ് ഈ മംഗൾഗിരി സാരികൾ.
മായ
കേന്ദ്ര ബജറ്റ് 2025: ബിഹാറിൽനിന്നുള്ള മധുബാനി സാരി
ബിഹാറിലെ മധുബാനി എംബ്രോയ്ഡറി ഉൾപ്പെടുത്തിയതും സ്വർണബോർഡറുള്ളതുമായ സാരിയാണ് 2025ൽ ധരിച്ചത്.
National
ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിക്കുന്ന 2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ കേരളം വലിയ പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, നിര്‍ണായകമായ പല പദ്ധതികള്‍ക്കും കേന്ദ്ര സഹായം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കേന്ദ്ര അവഗണനയ്ക്കെതിരെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്റെ നിലപാട് കേരളത്തിന് ഏറെ നിര്‍ണായകമാണ്.
ഏറെക്കാലമായുള്ള കേരളത്തിന്റെ ആവശ്യമാണ് കോഴിക്കോട് കിനാലൂരില്‍ എയിംസ് അനുവദിക്കുക എന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത്തവണത്തെ ബജറ്റില്‍ ഇതിനായുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിശ്വാസം.
അങ്കമാലി എരുമേലി ശബരി റെയില്‍വേ പാതയ്ക്കായി കേന്ദ്ര ബജറ്റില്‍ മതിയായ തുക നീക്കിവെക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്കും മധ്യതിരുവിതാംകൂറിനും ഏറെ ഗുണകരമാകുന്ന ഈ പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നതോടെ അനുബന്ധ വികസനത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം പ്രതീക്ഷിക്കുന്നു. തുറമുഖത്തിലേക്കുള്ള റെയില്‍റോഡ് കണക്റ്റിവിറ്റിക്കായി കൂടുതല്‍ ഫണ്ട് ആവശ്യമാണ്.
റബര്‍ വിലയിടിവ് തടയാന്‍ തറവില 250 രൂപയായി ഉയര്‍ത്തണമെന്നും, ഇതിനായി കേന്ദ്രം സബ്സിഡി വിഹിതം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകരെ ബാധിക്കുന്ന വിഷയമാണിത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നത് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ്.
നിലവിലെ നിയന്ത്രണങ്ങളില്‍ അയവ് വരുത്തണമെന്ന് ധനമന്ത്രി കേന്ദ്രത്തോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് കൂടുതല്‍ സ്ലീപ്പര്‍ സൗകര്യമുള്ള വന്ദേ ഭാരത് ട്രെയിനുകളും പുതിയ അമൃത് ഭാരത് സ്റ്റേഷന് നവീകരണ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചേക്കാം. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍, ജിഎസ്ടി നഷ്ടപരിഹാര കുടിശികയോ പ്രത്യേക ഗ്രാന്റുകളോ അനുവദിക്കുന്നത് കേരളത്തിന് വലിയ ആശ്വാസമാകും.
National
ന്യൂഡൽഹി: വികസിത ഇന്ത്യയിലേക്കുള്ള യാത്രയുടെ നിർണായക ഘട്ടത്തിൽ ‘പരിഷ്കാരം, പ്രകടനം, പരിവർത്തനം’ എന്നിവയിലാണ് സർക്കാരിന്റെ ശ്രദ്ധയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഴത്തിൽ വേരൂന്നിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണു പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കാൽ ഭാഗം ഇന്ത്യ പൂർത്തിയാക്കി. രണ്ടാം പാദം ആരംഭിക്കുന്പോൾ രാജ്യം നിർണായക ഘട്ടത്തിലേക്കു കടക്കുകയാണ്. 2047ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിർണായക കാലഘട്ടമാണിത്. ഈ നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലെ ആദ്യബജറ്റാണിത്.
ഞായറാഴ്ച രാവിലെ 11ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്‍പായാണു പ്രധാനമന്ത്രിയുടെ പരാമർശം. തുടർച്ചയായി ഒന്‍പതാം തവണ ബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ വനിതാ ധനമന്ത്രിയാണ് നിർമലയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘പരിഷ്കരണ എക്സ്പ്രസ്’ വേഗത്തിൽ ഏറ്റെടുത്തിരിക്കുന്നു. ഇതിലേക്ക് എല്ലാ എംപിമാരുടെയും സംഭാവനകൾക്കു നന്ദി പറയുന്നു. ലോകത്തിന് പ്രതീക്ഷയുടെ ദീപസ്തംഭമായും ആഗോള ആകർഷണകേന്ദ്രമായും ആത്മവിശ്വാസമുള്ള ഇന്ത്യ മാറിയെന്നും പാർലമെന്റിനു പുറത്ത് മോദി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
National
ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് ഞായറാഴ്ച. ഫെബ്രുവരി ഒന്നിനു രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ ഒന്‍പതാമത്തെ കേന്ദ്ര ബജറ്റാണ് അവതരിപ്പിക്കുന്നത്.
ലോകത്തെ അനിശ്ചിതമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ സാന്പത്തികവളർച്ചയെ ഉത്തേജിപ്പിക്കുന്നതാകും പൊതുബജറ്റ് എന്നാണു പ്രതീക്ഷ.
നികുതിഘടനയിൽ ഉൾപ്പെടെ നിരവധി പരിഷ്കരണ നടപടികളുംപ്രതീക്ഷിക്കുന്നു. ആദായനികുതി റിട്ടേണുകളിലെ പഴയ സന്പ്രദായം നിർത്തലാക്കുമെന്നു സൂചനയുണ്ട്.
കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ചില പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. എയിംസ്, അതിവേഗ റെയിൽ അടക്കം കേരളം കാത്തിരിക്കുന്ന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുമോയെന്നതിൽ ഇപ്പോഴും ഉറപ്പില്ല.
അമേരിക്കയിലെ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 50 ശതമാനം തീരുവ, അവസാനിക്കാത്ത യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യൻ സംഘർഷം, ഗ്രീൻലാൻഡ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ ഭീഷണി, ഇറാനിലെ അസ്വസ്ഥത, പാക്കിസ്ഥാൻ ഉയർത്തുന്ന ഭീകരാക്രമണ ഭീഷണി എന്നിവ മുതൽ 27 യൂറോപ്യൻ രാജ്യങ്ങളുടെ യൂണിയനുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാർ എന്നിവയുടെ കൂടി പശ്ചാത്തലത്തിലാകും പുതിയ ബജറ്റ്.
Business
കൊച്ചി: കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ജിഎസ്ടി നിരക്കും ഇറക്കുമതി ചുങ്കവും കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വര്‍ണ വ്യാപാരികള്‍.
കാഷ് പര്‍ച്ചേസ് പരിധി നാലു ലക്ഷം രൂപയാക്കുക, ബുള്ളിയന്‍ ബാങ്ക് രൂപീകരിക്കുക, ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണം ബുള്ളിയന്‍ ബാങ്കില്‍ നിക്ഷേപിക്കാനും അത് ഗോള്‍ഡ് മെറ്റല്‍ ലോണായി സ്വര്‍ണ വ്യാപാരികള്‍ക്ക് ഫലപ്രദമായി നല്‍കാനും സൗകര്യം നല്‍കുക, സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇഎംഐ സൗകര്യവും ഉപഭോക്തൃവായ്പാ സൗകര്യവും ഏര്‍പ്പെടുത്തുക, ആഭരണ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുകിട നാമമാത്ര ജ്വല്ലറികള്‍ക്ക് മതിയായ വായ്പാ സൗകര്യം ഏര്‍പ്പെടുത്തുക, മൂലധന നേട്ടങ്ങളുടെ ആദായ നികുതി കുറയ്ക്കുക എന്നിവ കേന്ദ്ര ബജറ്റില്‍ പ്രാവര്‍ത്തികമാക്കണമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുള്‍ നാസര്‍ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റ് ഫെബ്രുവരി ഒന്നിനു അവതരിപ്പിക്കും. സാന്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികൾ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ബജറ്റ് അവതരണത്തോടെ, മുൻ പ്രധാന മന്ത്രി മോറാർജി ദേശായി വിവിധ കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകൾ എന്ന റിക്കാർഡുകൾക്കൊപ്പം നിർമല സീതാരാമൻ എത്തും. മൊറാർജി ദേശായി തന്റെ ഔദ്യോഗിക ധനമന്ത്രിയായിരുന്ന 1959-1964 കാലഘട്ടത്തിൽ ആറു ബജറ്റുകളും 1967- 1969 നാലു ബജറ്റുകളും അവതരിപ്പിച്ചിരുന്നു.
വിവിധ പ്രധാനമന്ത്രിമാരുടെ ഭരണകാലയളവിൽ മുൻ ധനമന്ത്രിമാരായ പി. ചിദംബരം ഒൻപത് തവണയും പ്രണബ് മുഖർജി എട്ട് തവണയും ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലയളവിൽ തുടർച്ചയായി ഒന്‍പതു തവണ ബജറ്റുകൾ അവതരിപ്പിച്ച്, ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച റിക്കാർഡും നിർമല സീതാരാമനു സ്വന്തമാണ്.
2019 ൽ പ്രധാന മന്ത്രി നരേന്ദ്ര മോദി രണ്ടാം തവണ അധികാരത്തിലെറിയപ്പോഴാണ് ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ വനിതാ ധനമന്ത്രിയായി അവർ നിയമിതയായത്.
2024-ൽ മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വന്നപ്പോൾ, നിർമല സീതാരാമൻ തന്നെ ധനമന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു. 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ഉൾപ്പെടെ, ഇതുവരെ തുടർച്ചയായി എട്ട് ബജറ്റുകളാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്.
2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റ് രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ടുനിന്നു. അങ്ങനെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം എന്ന റിക്കാർഡ് നിർമല സീതാരാമൻ സ്വന്തമാക്കി. അന്ന് പ്രസംഗം പൂർത്തിയാക്കാൻ രണ്ട് പേജുകൾ കൂടി ബാക്കിയുണ്ടായിരുന്നെങ്കിലും അവ വായിക്കാതെ അവസാനിപ്പിക്കുകയായിരുന്നു.
1977-ൽ ഹിരുഭായ് മുൾജിഭായ് പട്ടേൽ നടത്തിയ ഇടക്കാല ബജറ്റ് പ്രസംഗമാണ് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഹ്രസ്വമായ ബജറ്റ് അവതരണം. വെറും 800 വാക്കുകൾ മാത്രമായിരുന്നു ആ പ്രസംഗത്തിലുണ്ടായിരുന്നത്.
Kerala
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനു മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുമായി നിർമല സീതാരാമൻ ഇന്ന് ചർച്ച നടത്തും. സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും തേടിയാണ് കേന്ദ്ര ധനമന്ത്രി യോഗം വിളിച്ചത്.
വൈകുന്നേരം മൂന്നിന് ധനകാര്യ മന്ത്രാലയത്തിൽ വച്ചാണ് യോഗം. കാലാകാലങ്ങളായി കേരളം ആവശ്യപ്പെടുന്ന എയിംസ് അടക്കമുള്ള കാര്യങ്ങൾ കെ.എൻ.ബാലഗോപാൽ യോഗത്തിൽ ഉന്നയിക്കും. ഒപ്പം ബജറ്റിൽ സംസ്ഥാനത്തിന് വേണ്ട പരിഗണന ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടും.
ഈ മാസം 28നാണ് പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്നിന് ഞായറാഴ്ചയാണ് ബജറ്റ് അവതരിപ്പിക്കുക. ബജറ്റിന് രാഷ്ട്രപതി ദ്രൗപതി മുർമു കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
National
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ഞായറാഴ്ച അവതരിപ്പിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. ചരിത്രത്തിൽ ആദ്യമായാണ് ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുന്നത്. 28ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഏപ്രിൽ രണ്ടുവരെ നീണ്ടുനിൽക്കും.
രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ സഭ സമ്മേളിക്കുന്നത്. 28 ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. ഫെബ്രുവരി 13ന് ആദ്യ ഘട്ടം അവസാനിക്കും. തുടർന്ന് മാർച്ച് ഒമ്പതിന് സഭ വീണ്ടും ചേരുകയും ഏപ്രിൽ രണ്ടിന് സമ്മേളനം പൂർത്തിയാവുകയും ചെയ്യും.
അതേസമയം ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ വരുന്ന 29ന് ചീഫ് ഇക്കണോമിക് അഡ്വൈസർ വി.അനന്ത നാഗേശ്വരൻ സമർപ്പിക്കും. നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ബജറ്റെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഇതോടെ തുടർച്ചയായി ഒമ്പതു ബജറ്റുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടം അവർക്ക് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്റെ റിക്കാർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. മൊത്തം പത്ത് ബജറ്റുകളാണ് മൊറാർജി ദേശായി അവതരിപ്പിച്ചിട്ടുള്ളത്.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം 28 മുതൽ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാർച്ച് ഒന്‍പതു മുതൽ ഏപ്രിൽ രണ്ടു വരെയും നടക്കും. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച ദിവസമായ ഫെബ്രുവരി ഒന്നിന് രാവിലെ 11ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇക്കാര്യം ദീപിക ഇന്നലെ റിപ്പോർട്ടു ചെയ്തിരുന്നു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച രാത്രി ചേർന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയാണ് (സിസിപിഎ) പാർലമെന്റ് സമ്മേളനത്തിനും ബജറ്റ് അവതരണത്തിനും തീയതികൾ നിർദേശിച്ചത്. കേന്ദ്രമന്ത്രിസഭയുടെ ശിപാർശയോടെ രാഷ്ട്രപതിയാകും പിന്നീട് ഔദ്യോഗികമായി പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുക.
ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പ്രസംഗത്തോടെയാകും 28ന് തുടക്കമാകുക. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ നയപ്രഖ്യാപനം കൂടിയാകും ഈ വർഷത്തെ ആദ്യ സമ്മേളനത്തിൽ രാഷ്ട്രപതി നടത്തുക. രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയുടെ അവലോകനമായ സാന്പത്തിക സർവേ റിപ്പോർട്ട് തൊട്ടടുത്ത ദിവസമായ 29ന് പാർലമെന്റിൽ വയ്ക്കും.
അവധി ദിവസമാണെങ്കിലും 2017 മുതലുള്ള കീഴ്വഴക്കം പാലിച്ച് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2026-27 സാന്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുന്‍പോ, പിന്നീടോ ഞായാറാഴ്ച ബജറ്റ് അവതരിപ്പിച്ചിട്ടില്ല. മുന്‍പു മൂന്നു തവണ കേന്ദ്രബജറ്റ് ശനിയാഴ്ചകളിൽ അവതരിപ്പിച്ചിട്ടുണ്ട്.
ധനമന്ത്രിയെന്ന നിലയിൽ തുടർച്ചയായ ഒന്‍പതാമത്തെ കേന്ദ്രബജറ്റാകും ഈ വർഷം നിർമല അവതരിപ്പിക്കുക. ഒന്‍പതു ബജറ്റ് അവതരിപ്പിച്ച പി. ചിദംബരത്തിന്റെ റിക്കാർഡിനൊപ്പമാകുമിത്. പത്തു ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ പേരിലാണു റിക്കാർഡ്. പ്രണാബ് മുഖർജി എട്ടു തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളന തീയതികൾക്ക് അംഗീകാരം നൽകി. ബജറ്റ് സമ്മേളനം ജനുവരി 28ന് ആരംഭിക്കും.
അന്നേദിവസം രാഷ്ട്രപതി പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് നയപ്രഖ്യാപന പ്രസംഗം നടത്തും. തൊട്ടടുത്ത ദിവസം 29ന് സാന്പത്തിക സർവേ പാർലമെന്റില്‍ വയ്ക്കും. തുടർന്ന് ഫെബ്രുവരി ഒന്നിന് ഞായറാഴ്ച രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.
സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് കേന്ദ്ര ബജറ്റ് ഒരു ഞായറാഴ്ച അവതരിപ്പിക്കുന്നത്. ഇത്തവണത്തെ ബജറ്റ് അവതരണത്തോടെ തുടർച്ചയായി ഒൻപത് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന അപൂർവ്വ നേട്ടം നിർമല സീതാരാമൻ സ്വന്തമാക്കും.
സ്വതന്ത്ര ഇന്ത്യയിലെ 88-ാമത് ബജറ്റാണിത്. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റിക്കാർഡിന് (10 ബജറ്റുകള്‍) തൊട്ടരികിലെത്താനും ഇതോടെ നിർമലയ്ക്ക് സാധിക്കും. പി. ചിദംബരം ഒൻപത് ബജറ്റുകളും പ്രണബ് മുഖർജി എട്ട് ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: അടുത്ത സാന്പത്തികവർഷത്തെ ബജറ്റിനു മുന്നോടിയായി സാന്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
നീതി ആയോഗ് ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ചയിൽ ധനമന്ത്രി നിർമല സീതാരാമൻ, നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻ ബെരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബജറ്റിലെ പ്രധാന ഉള്ളടക്കങ്ങൾ യോഗത്തിൽ ചർച്ചയായി.
സാന്പത്തിക, കാർഷിക, എംഎസ്എംഇ, ഉത്പാദനം, സ്റ്റാർട്ടപ്, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിന്റെ പ്രമേയം"ആത്മനിർഭരതയും ഘടനാപരമായ പരിവർത്തനവും: വികസിത ഭാരതത്തിനുള്ള അജൻഡ' എന്നതായിരുന്നു.
ചൈന അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി ആശ്രയത്വം കുറച്ച് ചരക്ക് കയറ്റുമതി വർധിപ്പിക്കാനും സേവന കയറ്റുമതി വൈവിധ്യവത്കരിക്കുന്നതിനുമുള്ള തന്ത്രങ്ങൾ യോഗത്തിൽ ചർച്ചയായെന്നാണു സൂചന.
യുദ്ധങ്ങളുടെയും ആഗോള അനിശ്ചിതത്വത്തിന്റെയും രൂപയുടെ വിലയിടിവിന്റെയും പശ്ചാത്തലത്തിലുള്ള 2026-27 സാന്പത്തികവർഷത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ രാജ്യത്തിന്റെ സാന്പത്തികഭാവിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.